Thursday 9 March 2017

വലിയ ദേവാസ്ത് (സംസ്കൃതം)



സംസ്കൃത പദങ്ങള്‍ നിറഞ്ഞ വലിയ ദേവാസ്ത്

  16-ാം നൂറ്റാണ്ടില്‍ കൊച്ചിയില്‍ വെച്ച് വി. ഫ്രാന്‍സീസ് സേവ്യറാണ് (1506-1552) പോര്‍ച്ചുഗീസ്ഭാഷയില്‍ ദേവാസ്ത്ഗീതങ്ങള്‍ എഴുതിയത്. പിന്നീട് സംസ്‌കൃതപദങ്ങള്‍ കലര്‍ന്ന മലയാളത്തിലേക്കും, തമിഴിലേക്കും, തനിമലയാളത്തിലേക്കും പരിഭാഷപ്പെടുത്തുകയുണ്ടായി. സംസ്‌കൃതപദങ്ങള്‍ കൂടുതലുള്ള മലയാളത്തിലുള്ള ദേവാസ്ത്ഗീതത്തെ വലിയദേവാസ്ത്  അഥവാ സംസ്‌കൃതദേവാസ്ത് എന്നും തനിമലയാളപദങ്ങള്‍ നിറഞ്ഞ ഗീതത്തെ ചെറിയദേവാസ്ത് അഥവാ  മലയാളദേവാസ്ത് എന്നും തമിഴ്പദങ്ങളിലുള്ള ഗീതത്തിനെ തമിഴ്ദേവാസ്ത്  എന്നും പറയുന്നു.

നെട്ടൂരിലെ ദേവാസ്ത് സംഘം ദേവാസ് വിളിക്കുന്നു

ദേവാസ്‌ത് ഗീതം
01. പാവനാ പരിപൂര്‍ണ്ണ പുണ്യ പൂരമേ മനു -
ഷ്യാവനത്തിനു ദൈവം കല്പിച്ച കാരുണ്യാബ്ദേ.
02. മര്‍ത്ത്യ ജാതികള്‍ക്കായ് മനുജകാരം പൂണ്ട്
പൃഥ്വിയില്‍ അവതാരം ചെയ്ത കര്‍ത്താവെ ജയാ.
03. ആശുകാകാശങ്ങളും ഭൂമിയും ജലങ്ങളും
മാശു ശുഷ്കണിയതും തഥാ ദിനങ്ങളല്ലോ.
04. അങ്ങിനേയുള്ള പരാല്‍ പരമേ ജഗല്‍നാഥാ
മംഗളാം കൃതേ ചിത്രേ ചരിത്രേ നമോ നമോ.                                                  
05. ചെന്നാക്കോലെന്ന സ്ഥലേവെച്ചു താന്‍ നമുക്കായി
തന്നരുളിയൊരു വിശുദ്ധ കുര്‍ബാനയ്ക്കും.                                                      
06. മന്നിലെ ജന്മപാപമൊഴിച്ചു ജനിച്ചൊരു
കന്യകാ ഉത്ഭവത്തേയും സന്തതം സ്തുതിക്കുന്നു.              
(മണി . . . നന്മ നിറഞ്ഞ മറിയമെ . . .)
07. ഗഥസേമിന്‍ എന്ന വനം പുക്കുതാന്‍ പ്രാര്‍ത്ഥിപ്പാനായ്
പത്രോസാദിയാം മൂന്നു ശിഷ്യരാം പ്രിയരോടും.
08. മുട്ടിന്മേല്‍ നിന്നു നമസ്കരിച്ചു മിശിഹാതാന്‍
സാഷ്ടാംഗം വീണു ഭൂമൌഷോണിതം വിയര്‍ത്തുടന്‍.
09. എന്നിതു ചിന്തിച്ചു നാം ആകാശങ്ങളിലിരിക്കുന്നെന്നതും
നന്മനിറഞ്ഞെന്ന മന്ത്രവും ചൊല്ലുക.
(മണി . . . സ്വര്‍ഗസ്ഥനായ . . . നന്മ നിറഞ്ഞ . . . ത്രീത്വ സ്തുതി)
10. ആദിമാനുഷ്യനാം ആദത്താല്‍ വന്ന ജന്മ
പാപത്തെയകറ്റുവാന്‍ മാനുഷ്യനായ തന്നെ.
11. കാട്ടിയ ദുഷ്ട യുദാസ് പിടിച്ചു യൂദവൃന്ദം
കെട്ടിതന്‍ കരങ്ങളെന്നോര്‍ത്ത് ധ്യാനിച്ചീടുവിന്‍.
12. മര്‍ത്യതാതനാം ആദം ലംഘിച്ചു തന്റെ വിധിക്കു്
ഉത്തരം ചെയ്തീടുവാന്‍ ഭൂതലെ വന്ന തന്നെ.
13. പീലാത്തോസിന്റെ പക്കല്‍ ഭാരമേല്‍‌പ്പിച്ചുവെന്ന്
ഈ ലോക വാസികളെ മനസ്സാല്‍ ചിന്തിക്കണെ.
(മണി . . . സ്വര്‍ഗസ്ഥനായ . . . നന്മ നിറഞ്ഞ . . . ത്രീത്വ സ്തുതി)
14. കണ്ടകമിണക്കീട്ടു് മുടിയും ധരിപ്പിച്ചു്
കണ്ടിഹ ലോകം പരിഹാസ രാജനുമാക്കി.
15. ഇണ്ടലോരോന്നതും മേല്‍ മേല്‍ വരുത്തിയതുമേറ്റുകൊണ്ടു്
നമ്മളെ കാത്ത കരുണാലയനീശോ.
16. ഇന്ദ്രിയങ്ങളില്‍ മനസ്സതിനെ കൊണ്ടു നമ്മള്‍
അഞ്ചാതെ ചെയ്യും പാപഹരണം ചെയ്തീടുവാന്‍.
17. കല്‍ത്തൂണില്‍ കെട്ടിയടിയേറ്റുതാന്‍ യൂദരാലെ
എന്നോര്‍ത്ത് നാമെന്യേ ഭജിച്ചിടുക  മാലോകരെ.            
(മണി . . . സ്വര്‍ഗസ്ഥനായ . . . നന്മ നിറഞ്ഞ . . . ത്രീത്വ സ്തുതി)
18. ഭാരമുള്ളോരു കുരിശെടുത്തു തോളു തന്മേല്‍
പാരിലുള്ളോര്‍കളെ പോകുന്നു താന്‍ ഗാഗുല്‍ത്തായ്ക്ക്.
19. കരുതീടുക നാഥന്‍ നമ്മുടെ പാപങ്ങളിന്മേല്‍
തിരുമെയ് തളര്‍ന്ന് വീണിടുന്നു ഭൂമി തന്നില്‍.
20. എടുത്തു നിറുത്തിയാ മലയില്‍ കുരിശതില്‍
കടുത്ത കള്ളരുടെ നടുവില്‍ ഹാ ഹാ ദുഃഖം.
21. തറച്ചു മിശിഹായെ ദുഷ്ടരാം ശത്രുഗണം
തുളച്ചു കൈകളും കാലുകളും  ആണികൊണ്ട്.  
(മണി . . . സ്വര്‍ഗസ്ഥനായ . . . നന്മ നിറഞ്ഞ . . . ത്രീത്വ സ്തുതി)
22. കുരിശില്‍ തൂങ്ങി പരന്‍ സഹിച്ച പീഢകളെ
കരുതി...  ഓര്‍ത്തീടേണമെ സജ്ജനസമൂഹമെ.
23. മരിച്ചു സര്‍വ്വ നാഥന്‍ കരുണാകരനീശോ 
സ്മരിച്ചീടുക നിങ്ങളിയാളെ നിരന്തരം.
24. കുത്തിതന്‍ വിലാപതില്‍ ദുഷ്ടനാം ലൊങ്കിന്നോസ്
എത്തിയാ തിരുശ്ശങ്കില്‍ കുന്തവും ചാടിരക്തം.
25. ദുഷ്ടനാം അന്ധന്‍ തന്റെ ചക്ഷസ് തന്നില്‍ ചോര
പെട്ടെന്ന് തെറിക്കയാല്‍ കാഴ്ചയും ലഭിച്ചഹോ.
(മണി . . . സ്വര്‍ഗസ്ഥനായ . . . നന്മ നിറഞ്ഞ . . . ത്രീത്വ സ്തുതി)
26. ഇറക്കി മൃതദേഹം അടക്കി പാറ തന്നില്‍
ഉയിര്‍ത്തു മൂന്നാം ദിനം സര്‍വ്വേശസുതനീശോ.
27. ഇറക്കി ആദത്തിന്റെ പാപത്താല്‍ വന്ന നാശം
വരുത്തി തന്നു മോക്ഷം നമുക്കു് മിശിഹായും.
28. എന്നിതു ചിന്തിച്ചു നാം ആകാശങ്ങളിലിരിക്കുന്നെന്നതും
നന്മനിറഞ്ഞെന്ന മന്ത്രവും ചൊല്ലുക.
(മണി . . . സ്വര്‍ഗസ്ഥനായ . . . നന്മ നിറഞ്ഞ . . . ത്രീത്വ സ്തുതി)
29. ദോഷമായിടും നിദ്ര തന്നില്‍ നിന്നലസാതെ
തോഷമോടെഴുന്നേറ്റു കൊള്‍വിന്‍ വൃതാക്കളെ.
30. ചാവുദോഷെ വസിക്കയില്‍ മരണത്തില്‍ പോകാതെ
നിത്യം കാത്തുകൊള്‍വിന്‍ നമ്മളെല്ലാം.
31. സൊരൂപാ രൂപികളായിന്നു വാണിടുന്ന നമ്മള്‍
ഇരിക്കയില്ല മറുനാളത്തേക്കെന്ന് ഓര്‍ത്തിടേണമെ.
32. ഘോരമായുള്ളൊരു ഇടി തന്നിലുമെളുപ്പത്തില്‍
മരണം വരുമെന്നുറച്ചു കൊള്‍വിന്‍ നമ്മളെല്ലാം.
33. നിത്യമായുള്ള സ്ഥലം രണ്ട് എന്നറികതില്‍
സ്വസ്ഥ്യമായുള്ള സ്വര്‍ഗ്ഗം അതല്ലൊ ദൈവലോകം.
34. ദൈവശാസനം കാത്ത മാനുജവൃന്ദമതും
ദൈവദൂതന്മാരും വസിക്കുമതില്‍ നിത്യം.
35. രണ്ടാമതുള്ള സ്ഥലം നരകമെന്ന് പേരും
ഉണ്ടതില്‍ അസുരരും ദുഷ്ടരാം മനുജരും. 
36. സര്‍വ്വ വല്ലഭന്‍ സര്‍വ്വ വ്യാപിതന്‍ തിരുമുമ്പില്‍
സര്‍വ്വ മാനുജന്മാരും ഗമിക്കുമന്നേരത്ത്.
37. ഹാ... ഹാ... ഹാ, കഷ്ടമയ്യൊ കണക്കു കേള്‍പ്പിക്കുവാന്‍
ഹാ...ഹാ... നാമെന്തു കണക്കെടുത്തു പറയേണ്ടു.
38. സത്യ സ്വരൂപന്‍ തന്റെ നിത്യമായുള്ള നീതിക്ക്
ഇത്തിരി ഭേദം വരാ ശിക്ഷയും ഭയങ്കരം.
39. അതിനാല്‍ മാലോകരെ മതിയില്‍ തേറികൊണ്ട്
ഗതിയെന്നു മുടയവനോടു് അപേക്ഷിക്കേണമെ.
40. ഭൂലോക പാപഹീനം ചെയ്ത ദൈവികസൂനോ…
(മണി. . .)
ഈ ലോകവാസികളെ അനുഗ്രഹിക്കേണമെ.
41. ഭൂലോക പാപഹീനം ചെയ്ത ദൈവികസൂനോ…
(മണി . . .)
ഈ ലോകവാസികളെ അനുഗ്രഹിക്കേണമെ.
42. ഭൂലോക പാപഹീനം ചെയ്ത ദൈവികസൂനോ…
(മണി . . .)
ഈ ലോകവാസികളെ അനുഗ്രഹിക്കേണമെ. 
43. സര്‍വ്വ വല്ലഭാ.. ദൈവസുതനീശോ നമോ നമ:
(മണി. . . സ്വര്‍ഗസ്ഥനായ . . . നന്മ നിറഞ്ഞ . . . ത്രീത്വ സ്തുതി)

ദേവാസ്ത് വിളിയെക്കുറിച്ച് അറിയാന്‍ ഇവിടെ click ചെയ്യുക.

ദേവാസ്ത് വിളി സംഘം
നെട്ടൂര്‍, കൊച്ചി – 682040 / 98 9512 75 76